പിഞ്ചു കുഞ്ഞിന് വാങ്ങിയ പലഹാരങ്ങൾ പിടിച്ചുവാങ്ങി റോഡിലെറിഞ്ഞു നശിപ്പിച്ച് പൊലീസിന്റെ പരാക്രമം. പൊലീസ് ബൈക്ക് പിടിച്ചെടുത്തു കൊണ്ട് പോയതോടെ വീട്ടിലേക്കു പോകാണ് കഴിയാതെ പിതാവിനും പിഞ്ചുകുഞ്ഞിനും രണ്ടു മണിക്കൂറോളം റോഡരികിൽ നിൽക്കേണ്ടി വന്നു . ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് നെടുങ്കണ്ടം വിഎച്ച്എസ്ഇ സ്കൂളിനു മുന്നിൽ പൊലീസ് അതിക്രമം നടന്നത് . നെടുങ്കണ്ടം കുമ്മനത്തുചിറയിൽ ഫിലിപ് ഏബ്രഹാം ആണു പരാതിക്കാരൻ.
സ്കൂൾ വിട്ടു വരുന്ന എൽകെജി വിദ്യാർഥിനിയായ തന്റെ മകളെ കാത്തുനിൽക്കുകയായിരുന്ന ഫിലിപ്പിനെ നെടുങ്കണ്ടം സിഐ അധിക്ഷേപിച്ചെന്നും ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്തെന്നുമാണ് പരാതി . താൻ മകൾക്കു വേണ്ടി വാങ്ങിയ പലഹാരങ്ങൾ സിഐ റോഡിൽ എറിഞ്ഞുനശിപ്പിച്ചതായും ഫിലിപ്പ് പറയുന്നു.
സംഭവത്തെക്കുറിച്ചു ഫിലിപ്പ് പറയുന്നു : ” ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നു സ്കൂളിൽ നിന്നു മകൾ എത്തുന്നതും കാത്ത് നെടുങ്കണ്ടം വിഎച്ച്എസ്ഇ സ്കൂളിന്റെ മുൻവശത്ത് ബൈക്കിൽ ഇരിക്കുകയായിരുന്നു . സ്കൂൾ വിട്ടെത്തുന്ന മകളെ വീട്ടിലേക്കു കൊണ്ടുപോകാൻ ദിവസവും ഇവിടെ കാത്തിരിക്കാറുണ്ട്. ഇന്നലെ എത്തിയത് സുഹൃത്തിന്റെ ബൈക്കുമായാണ് . ബൈക്കിൽ ഇരിക്കുന്നതിനിടെ സിഐ സി.ജയകുമാർ സ്ഥലത്തെത്തി. വാഹനത്തിലിരുന്ന സിഐ എന്തോ ചോദിച്ചതു കേൾക്കാൻ കഴിഞ്ഞില്ല. ‘എന്താണ് സാർ ചോദിച്ചത്’ എന്നു തിരിച്ചു ചോദിച്ചതോടെ സിഐ ക്ഷുഭിതനായി. വാഹനത്തിൽ നിന്നു പുറത്തിറങ്ങി, മകൾക്കു വേണ്ടി വാങ്ങിയ പലഹാരങ്ങൾ റോഡിലെറിഞ്ഞു നശിപ്പിച്ചു. ഇതിനു ശേഷം സ്റ്റേഷനിൽ നിന്നു പൊലീസുകാരനെ എത്തിച്ച് താൻ വന്ന ബൈക്ക് കൊണ്ടുപോയി. തിരിച്ചറിയൽ രേഖകൾ അടക്കം സിഐയെ കാണിച്ചെങ്കിലും വാഹനം തിരികെ നൽകാൻ തയാറായില്ല. സംഭവം സംബന്ധിച്ചു ജില്ലാ പൊലീസ് മേധാവിക്കും കോടതിക്കും പരാതി നൽകുമെന്നു ഫിലിപ്പ് പറഞ്ഞു.
എന്നാൽ, സമീപത്തെ സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് യോഗത്തിൽ പങ്കെടുക്കാനാണു താൻ എത്തിയതെന്നും ഹെൽമറ്റ് വയ്ക്കാതെ ബൈക്കിൽ സ്കൂൾ പരിസരത്ത് ഇരുന്നത് ചോദ്യം ചെയ്യുക മാത്രമാണു താൻ ചെയ്തതെന്നും സിഐ പറയുന്നു. സ്കൂൾ പരിസരത്ത് ഇരുചക്രവാഹനങ്ങളിലെത്തി തമ്പടിക്കുന്നവർക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് അധ്യാപക രക്ഷാകർതൃസമിതി പരാതിപ്പെട്ടിരുന്നു.
വാഹനം തിരികെ നൽകാഞ്ഞത് ബൈക്കിന്റെ രേഖകൾ കൈവശം ഇല്ലാത്തതിനാലായിരുന്നു എന്നും സിഐ പറഞ്ഞു.
![](https://truetvkerala.com/wp-content/uploads/2023/11/True-TV-Logo.png)
You must be logged in to post a comment Login