ആറ്റുനോറ്റിരുന്ന് പുതിയ കാറെടുത്തതിന് പിന്നാലെയായിരുന്നു ലോക്ഡൗൺ. അതൊന്ന് ഓടിക്കാതെ എത്രനാൾ കണ്ടുകൊണ്ടിരിക്കും. ഒടുവിൽ എന്തു വന്നാലും വേണ്ടില്ല ഓടിച്ചിട്ട് തന്നെ കാര്യമെന്ന് കരുതിയാണ് കാസർകോട് ആലമ്പാടി സ്വദേശി സി.എച്ച്.റിയാസ് കാറെടുത്ത് റോഡിലിറങ്ങിയത്.
റോഡിലിറങ്ങിയതു ‘കാറോടിച്ച് കൊതി തീർക്കാനായതിനാൽ സത്യവാങ്മൂലമൊന്നും എഴുതി കയ്യിൽ കരുതിയില്ലെന്നു മാത്രമല്ല, പൊലീസ് കൈകാണിച്ചിട്ടു നിർത്തിയുമില്ല. വാഹനങ്ങളൊന്നും നിരത്തിൽ ഇല്ലാത്തതിനാൽ 100 120 കിലോമീറ്റർ വേഗത്തിലായിരുന്നു പാച്ചിൽ.
തളിപ്പറമ്പിലെത്തി സ്റ്റേറ്റ് ഹൈവേയിൽ കയറിയതോടെ നല്ല റോഡ് ഓടിക്കാൻ കിട്ടിയതിന്റെ ആഹ്ലാദത്തിൽ വച്ച് പിടിച്ചു . ഒടുവിൽ ഇരിട്ടി മാലൂരിൽ നാട്ടുകാർ വാഹനം കുറുകെ ഇട്ട് വഴി തടഞ്ഞതാണ് റിയാസിനെ പിടി കൂടുന്നത് . കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള കാസർകോട്ടുനിന്ന് ഒരാൾ കാറിൽ പാഞ്ഞു വരുന്നതറിഞ്ഞ് നാട്ടുകാർ വഴി തടയാൻ മുന്നിട്ടിറങ്ങുകയായിരുന്നു. ഒടുവിൽ റിയാസിനെ പിടി കൂടി കയ്യും കാലും കെട്ടി നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു . പുതിയ കാർ എന്നൊന്നും നോക്കാതെ നാട്ടുകാർ കാർ അടിച്ചു തകർത്തു. തളിപ്പറമ്പ് പൊലീസിന് റിയാസിനെയും വാഹനവും കൈമാറിയെങ്കിലും വാഹനം കസ്റ്റഡിയിൽ എടുത്ത ശേഷം ലോക്ഡൗൺ ലംഘിച്ച കുറ്റം ചുമത്തി റിയാസിനെ പോലീസ് വിട്ടയച്ചു. വാഹനമോഷണക്കേസിൽ നേരത്തെ പ്രതിയായിട്ടുണ്ടെങ്കിലും റിയാസിനെതിരെ മറ്റു കേസുകളൊന്നും ഇല്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.

You must be logged in to post a comment Login