ന്യൂഡൽഹി/മംഗളൂരു: പൗരത്വനിയമഭേദഗതിക്കെതിരേ ഡൽഹിയിലെയും യു.പി.യിലെയും കാമ്പസുകൾ തുടക്കമിട്ട പ്രതിഷേധം ബഹുജനങ്ങൾ ഏറ്റെടുത്തതോടെ രാജ്യമാകെ വ്യാപിക്കുകയാണ്. സംഘർഷത്തിനിടെ മംഗളൂരുവിൽ രണ്ടുപേരും ഉത്തർപ്രദേശിലെ ലഖ്നൗവിൽ ഒരാളും വെടിയേറ്റു മരിച്ചു.
മംഗളൂരുവിൽ നിരോധനാജ്ഞ നിലനിൽക്കെ പ്രതിഷേധപ്രകടനം നടത്തിയ യുവാക്കൾക്കുനേരെ പോലീസ് വെടിവെക്കുകയായിരുന്നു. മംഗളൂരു ബന്ദറിലെ ജലീൽ ബന്ദക്, കുദ്രോളി സ്വദേശി നൗഷീൻ എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതരമായ പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20 പോലീസുകാർക്കും പരിക്കേറ്റു. ഇവിടെ ഞായറാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ലഖ്നൗവിൽ മുഹമ്മദ് വകീൽ എന്ന യുവാവാണ് വെടിയേറ്റുമരിച്ചത്. സംഘർഷമുണ്ടായ ഭാഗത്തുകൂടി നടന്നുപോകുന്നതിനിടെയാണ് മുഹമ്മദിന് പോലീസിന്റെ വെടിയേറ്റതെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ പോലീസ് ഇത് നിഷേധിച്ചു.
ഉത്തർപ്രദേശിനും കർണാടകത്തിനും പുറമെ ബിഹാർ, ഹരിയാന , പശ്ചിമബംഗാൾ, മഹാരാഷ്ട്ര, കർണാടക, തെലങ്കാന, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും വൻപ്രതിഷേധങ്ങൾ നടക്കുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദിൽ നിരോധനാജ്ഞ ലംഘിച്ചവർ പോലീസുമായി ഏറ്റുമുട്ടി.
വിവിധയിടങ്ങളിൽ പ്രതിപക്ഷനേതാക്കളടക്കം ഒട്ടേറെപ്പേർ കസ്റ്റഡിയിലായി. പലയിടങ്ങളിലും സംഘർഷമുണ്ടായി. സമരവും സംഘർഷവും കനത്തതോടെ, വ്യാഴാഴ്ചരാത്രി ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം സ്ഥിതിഗതികൾ വിലയിരുത്തി.
ഡൽഹിയിൽ ഇടതുപാർട്ടികൾ നടത്തിയ പ്രതിഷേധത്തിനുപുറമെ, ജാമിയ വിദ്യാർഥികൾ ചെങ്കോട്ടയിലേക്കു മാർച്ചുനടത്തി. സി.പി.എം. നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ഹനൻമൊള്ള, വൃന്ദ കാരാട്ട്, സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ, കോൺഗ്രസ് നേതാക്കളായ അജയ് മാക്കൻ, സന്ദീപ് ദീക്ഷിത്, സാമൂഹികപ്രവർത്തകരായ യോഗേന്ദ്ര യാദവ്, അഡ്വ. പ്രശാന്ത് ഭൂഷൺ, ഹർഷ് മന്ദർ തുടങ്ങിയവരെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.
ബംഗളൂരുവിൽ ഗാന്ധിചിത്രവുമേന്തി പ്രതിഷേധിച്ച പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹയെയും കസ്റ്റഡിയിലെടുത്തിയിരുന്നു. ഡൽഹിയുടെ വിവിധഭാഗങ്ങളിലെ പ്രക്ഷോഭം ഉച്ചതിരിഞ്ഞ് പാർലമെന്റിനുസമീപം ജന്തർമന്തറിൽ കേന്ദ്രീകരിച്ച് രാത്രിവരെ തുടർന്നു. സാഹിത്യകാരി അരുന്ധതി റോയ് അടക്കമുള്ളവർ ഐക്യദാർഢ്യവുമായെത്തി.
സമരക്കാരെ നിയന്ത്രിക്കാൻ ഡൽഹിയിൽ 20 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടെങ്കിലും സ്ഥിതി ശാന്തമായതോടെ വൈകീട്ടു തുറന്നു. ജനപ്രവാഹം തടയാൻ ഇന്റർനെറ്റ്, മൊബൈൽ ബന്ധം വിച്ഛേദിച്ച കേന്ദ്രസർക്കാർ നടപടിക്കു തിരിച്ചടി നൽകി ഡൽഹി സർക്കാർ സൗജന്യ വൈഫൈ ഏർപ്പെടുത്തി.
മണിക്കൂറുകളോളം ഗതാഗതം നിലച്ചു. ഇതിനുപുറമേ, ഹരിയാന അതിർത്തിയായ ഗുഡ്ഗാവിൽ നിന്നും തലസ്ഥാനത്തേക്കുള്ള ദേശീയപാതയിൽ ഏഴു കിലോമീറ്റർ ഗതാഗതക്കുരുക്കുണ്ടായി. പൈലറ്റുമാരും എയർ ഹോസ്റ്റസുമാരും ഗതാഗതക്കുരുക്കുകാരണം എത്താഞ്ഞതിനാല്‍ 19 വിമാന സർവീസുകൾ റദ്ദാക്കി. പോലീസിനു പുറമെ 52 കമ്പനി അർധസൈനികരുടെ കാവലിലാണ് ഡൽഹി.
നിരോധനാജ്ഞ നിലനിൽക്കെ യു.പി.യിലെ ലഖ്നൗവിലുള്ള പരിവർത്തൻ ചൗക്കിൽ നടന്ന പ്രതിഷേധം പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. പതിനഞ്ചു കാറുകളും 22 മോട്ടോർസൈക്കിളും മൂന്നു ബൈക്കും കത്തിച്ചു. സാംഭലിൽ രണ്ടു സർക്കാർ ബസുകൾക്കു തീയിട്ടു. അലഹാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിലും പ്രതിഷേധം കത്തി. ഗൊരഖ്പുരിൽ മുന്നൂറുപേരെ കസ്റ്റഡിയിലെടുക്കുകയുണ്ടായി.
പൗരത്വനിയമത്തിൽ രാജ്യമെങ്ങും ഹിതപരിശോധന നടത്തണമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആവശ്യപ്പെട്ടു. അതിൽ തോറ്റാൽ എൻ.ഡി.എ. സർക്കാർ രാജിവെക്കണമെന്നാണ് മമതയുടെ വെല്ലുവിളി. പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരായ അതിക്രമം തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായ്ക്കു കത്തയച്ചു.
മംഗളൂരുവിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട് . കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി. ഉദ്യോഗസ്ഥരെ സജ്ജമാക്കി നിര്‍ത്താന്‍ ജില്ലാ പൊലീസ് മേധാവിമാരോട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ ആവശ്യപ്പെട്ടു.
. . .

You must be logged in to post a comment Login