ബസുകാരുടെ അശ്രദ്ധമൂലം ബസില്‍ നിന്നു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. . വെള്ളൂര്‍ തെക്കേക്കുറ്റ് അന്നമ്മ ചെറിയാനാണ്(85) മരിച്ചത്. അന്നമ്മ ഡോറിലെ ചവിട്ടുപടിയില്‍ നിന്ന് കയറുന്നതിനു മുന്‍പ് ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്. തുടര്‍ന്ന്‍ അന്നമ്മയുടെ വലതുകാല്‍ മുറിച്ചുമാറ്റിയിരുന്നു. സംഭവത്തിൽ ആർടിഒ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസുകാരുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്നു ദൃക്സാക്ഷികൾ പറയുകയുണ്ടായി.
കോട്ടയം മണർകാടാണ് ശനിയാഴ്ച സംഭവം നടന്നത് . അന്നമ്മ ബസ്സിന്‍റെ ചവിട്ടുപടിയിൽ ആദ്യ കാൽ വച്ചപ്പോഴേക്കും കണ്ടക്ടർ ബെല്ലടിച്ചതോടെ ഡോർ അടയുകയും മുന്നോട്ടെടുത്ത ബസില്‍ നിന്ന് അന്നമ്മ ചെറിയാൻ താഴേക്കു വീഴുകയുമായിരുന്നു. തുടർന്നു അന്നമ്മയുടെ രണ്ടു കാലുകളിലൂടെയും ബസ്സിന്റെ പിൻചക്രം കയറിയിറങ്ങി. അടുത്തുള്ള ആശുപത്രിയിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷം മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും കാലിലെ മാംസവും മറ്റു പേശീ ഞരമ്പുകളും പൂർണമായി നശിച്ചതിനാലാണ് വലതുകാല്‍ മുറിച്ചു മാറ്റേണ്ടി വന്നത് . ചികിത്സയിൽ കഴിയവെയാണ് അന്നമ്മ മരിച്ചത്.