വ്യാഴാഴ്ച ഫലം പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും വിജയിച്ചെങ്കിലും ബി ജെ പിയെ സംബന്ധിച്ച് രാഷ്ട്രപതി തെരഞ്ഞെടുപ്പ് കഠിനമായേക്കും. ഉത്തര്‍പ്രദേശിലെ സീറ്റ് നിലയില്‍ വന്ന കുറവ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാന്‍ ആവശ്യമായ അംഗ സംഖ്യയെ പ്രതികൂലമായി ബാധിക്കും. കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ജൂലൈയിലേതിനേക്കാള്‍ അല്‍പ്പം മോശമാണ് ബി ജെ പിയുടെ അംഗസഖ്യ. ബി ജെ പിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ ഡി എ) സര്‍ക്കാരിന് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ മൊത്തം വോട്ടിന്റെ 1.2 ശതമാനം കുറവാണ് ഉള്ളത്.
എന്നാല്‍ ബി ജെ പി സംബന്ധിച്ചിടത്തോളം വലിയ ഉറക്കം കെടുത്തുന്നതല്ല ഈ കണക്ക്. കാരണം അവര്‍ക്ക് ഇലക്ട്രല്‍ കോളേജില്‍ ഭൂരിപക്ഷം ഉറപ്പാക്കാന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദളിനെയും പോലുള്ളവരെ സ്വാധീനിക്കാന്‍ കഴിയും. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ഈ വര്‍ഷം ജൂലൈ 24 ന് അവസാനിക്കും. കഴിഞ്ഞ വര്‍ഷം ജൂലൈയിലെ കണക്ക് പ്രകാരം രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ഭൂരിപക്ഷത്തില്‍ എന്‍ ഡി എയ്ക്ക് കേവലം 0.05 ശതമാനം വോട്ടുകളായിരുന്നു കുറവുണ്ടായിരുന്നതെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.2022 ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ 50 ശതമാനം വോട്ടില്‍ നിന്ന് 1.2 ശതമാനം അകലെയാണ് എന്‍ ഡി എ ഇപ്പോള്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി ജെ പിയുടെ സീറ്റിലുണ്ടായ ഇടിവാണ് എന്‍ ഡി എ വോട്ട് ഷെയറിലെ ഈ ഇടിവിന് പ്രധാനകാരണം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഒരു എംപി 708 വോട്ട് മൂല്യം വഹിക്കുന്നു. അതേസമയം 1971 ലെ സെന്‍സസ് അടിസ്ഥാനമാക്കി സംസ്ഥാനത്തെ ജനസംഖ്യയും നിയമസഭാ സീറ്റുകളുടെ എണ്ണവും അനുസരിച്ച് ഓരോ എം എല്‍ എയുടെയും വോട്ട് മൂല്യം വ്യത്യാസപ്പെടുന്നു. യുപിയിലെ എം എല്‍ എമാര്‍ക്കാണ് ഏറ്റവും കൂടുതല്‍ വോട്ട് മൂല്യം, 208.
അതായത് സംസ്ഥാനത്തെ നാല് എം എ എല്‍ എമാര്‍ക്ക് ഒരു എം പിയുടെ വോട്ട് അസാധുവാക്കാനാകും. 2017ലെ യുപി തിരഞ്ഞെടുപ്പില്‍ ബി ജെ പിയും സഖ്യകക്ഷിയായ അപ്നാ ദളും (സോനേലാല്‍) യഥാക്രമം 312, 11 മണ്ഡലങ്ങള്‍ നേടിയിരുന്നു. ഇത് പ്രകാരം മൊത്തം 323 നിയമസഭാ സീറ്റുകളാണ് എന്‍ ഡി എയ്ക്കുണ്ടായിരുന്നത്. എന്നാല്‍ 2021 ജൂലൈ ആയപ്പോഴേക്കും ചില ഒഴിവുകള്‍ കാരണം ഇത് 315 ആയി കുറഞ്ഞു. 2022ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി 255 സീറ്റുകളും അപ്നാ ദള്‍ (എസ്) 12 സീറ്റുകളും നേടി. ഇതോടൊപ്പം മറ്റൊരു സഖ്യകക്ഷിയായ നിര്‍ബല്‍ ഇന്ത്യന്‍ ശോഷിത് ഹമാര ആംദളിന്റെ (നിഷാദ്) ആറ് എം എല്‍ എമാരും അടക്കം എന്‍ ഡി എയ്ക്ക് ഇപ്പോള്‍ സംസ്ഥാനത്ത് 273 നിയമസഭാ സീറ്റുകളാണുള്ളത്.
അതായത് എട്ട് മാസത്തിനുള്ളില്‍ എന്‍ ഡി എയ്ക്ക് ഉത്തര്‍പ്രദേശില്‍ 48 എം എല്‍ എമാരുടെ നഷ്ടം നേരിട്ടു. ഇത് രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ മൊത്തം വോട്ട് ഷെയറിന്റെ 0.9 ശതമാനമാണ്. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം, ഉത്തരാഖണ്ഡിലെ ബി ജെ പിയുടെ സീറ്റുകള്‍ 2021 ജൂലൈയിലെ 56 ല്‍ നിന്ന് 47 ആയി കുറഞ്ഞു. മണിപ്പൂരില്‍ 2021 ജൂലൈയില്‍ 36 എം എല്‍ എമാരില്‍ നിന്ന് 32 ആയി ചുരുങ്ങി. ഗോവയില്‍, സംസ്ഥാന നിയമസഭയില്‍ രണ്ട് എം എല്‍ എമാരുള്ള മഹാരാഷ്ട്രവാദി ഗോമന്തകിന്റെ ബാഹ്യ പിന്തുണയോടെ എന്‍ ഡി എ 28 എംഎല്‍എമാരില്‍ നിന്ന് വെറും 20 ആയി കുറഞ്ഞു. പഞ്ചാബില്‍ ബിജെപിക്ക് അന്നത്തെ പോലെ ഇപ്പോള്‍ രണ്ട് സീറ്റുണ്ട്.ഈ സംസ്ഥാനങ്ങളില്‍ ഓരോന്നിനും ഓരോ എം എല്‍ എയ്ക്കും മിതമായ വോട്ട് മൂല്യമുണ്ട്. ഒരു പഞ്ചാബ് എം എല്‍ എയുടെ വോട്ട് മൂല്യം 118, ഉത്തരാഖണ്ഡ് 64, ഗോവ 20, മണിപ്പൂര്‍ 18 എന്നിങ്ങനെയാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം തൊടാന്‍ എന്‍ ഡി എ നിലവില്‍ ഏകദേശം 13,000 വോട്ടുകള്‍ അകലെയാണ്. മൊത്തം വോട്ട് മൂല്യം ഏകദേശം 1,093,347 ആണ്, അതില്‍ എന്‍ ഡി എയ്ക്ക് 48.8 ശതമാനമുണ്ട്. അതേസമയം പ്രാദേശിക പാര്‍ട്ടികളായ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി, കെ. ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി, ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി (വൈഎസ്ആര്‍സിപി), നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദള്‍ (ബിജെഡി) എന്നിവയ്ക്ക് ഇലക്ട്രറല്‍ കോളെജില്െ വോട്ട് ഷെയറില്‍ നിര്‍ണായക സ്വാധീനമുണ്ട്.പഞ്ചാബിനൊപ്പം ആം ആദ്മിയ്ക്ക് 1 ശതമാനവും തൃണമൂല്‍ കോണ്‍ഗ്രസിന് 3.05 ശതമാനവും വൈ എസ് ആര്‍ സി പിക്ക് 4 ശതമാനവും ടി ആര്‍ എസിന് 2.2 ശതമാനവും ബി ജെ ഡിക്ക് 3 ശതമാനവും വോട്ട് ഷെയര്‍ ഉണ്ട്. ഇവരില്‍ ആം ആദ്മിയും തൃണമൂല്‍ കോണ്‍ഗ്രസും ടി ആര്‍ എസും ബി ജെ പി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കില്ല. വൈ എസ് ആര്‍ സി പിയും ബി ജെ ഡിയും കേന്ദ്രസര്‍ക്കാരുമായി താരതമ്യേന സൗഹൃദ ബന്ധമാണ് പുലര്‍ത്തുന്നത്. എന്‍ ഡി എയുടെ പൗരത്വ (ഭേദഗതി) നിയമത്തെയും ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെയും പാര്‍ലമെന്റില്‍ ഇരു പാര്‍ട്ടികളും പിന്തുണച്ചിരുന്നു.
അമൽ.കെ.ജി