ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി നിരവധി വിജയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് കനിഹ. വിവാഹത്തിനു മുമ്പും ശേഷവും ഒരുപോലെയാണ് താരം സിനിമയിൽ നിറഞ്ഞ് നിൽക്കുന്നത്. സിനിമയില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴും, വേദനകൾ നിറഞ്ഞ നാളുകളായിരുന്നു താരത്തിനേറെ. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
കനിഹ പറയുന്നു,
“അഞ്ച് മാസം ഗര്‍ഭിണി ആയിരിക്കവെ ഞാൻ അബോര്‍ഷനായി. കുഞ്ഞിനെ നഷ്ടമായ വേദനയില്‍ നിന്നും മുക്തമാവാന്‍ കുറച്ചു സമയമെടുത്തു. ഈ കാലത്ത് മാനസികവും ശാരീരികവുമായ വേദനകളിലൂടെയാണ് ഞാൻ കടന്നുപോയെത്. ഇതിനിടയിലാണ് ഞാനും ശ്യാമും വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതൊക്കെ നുണയല്ലേയെന്നും കാര്യങ്ങളെക്കുറിച്ച് നമുക്ക് കൃത്യമായി അറിയാമല്ലോയെന്നും പറഞ്ഞ് അദ്ദേഹം എന്നെ ആശ്വസിപ്പിച്ചിരുന്നു.
അതിനു ശേഷം രണ്ടാമത്തെ പ്രസവത്തിലും കനിഹയ്ക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വന്നു.അതും താരം തുറന്ന് പറഞ്ഞിരുന്നു. “ഇത്തവണയും കുട്ടിയെ ജീവനോടെ കിട്ടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു.
അവന്‍ ഞങ്ങളുടെ അത്ഭുത ബാലനാണ്. മരിക്കും എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിട്ടും മരണത്തെ തോല്‍പ്പിച്ച് ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയ പോരാളി. അമേരിക്കയിലെ ആശുപത്രിയിലായിരുന്നു പ്രസവം. ജനിച്ചപ്പോഴേ ഹൃദയത്തിന് തകരാറ് ഉണ്ടായിരുന്നു. കുഞ്ഞിനെ കയ്യില്‍ തന്നിട്ട് ഉടനെ മടക്കി വാങ്ങിയിരുന്നു. ഒരു പക്ഷേ ഇനിയവനെ ജീവനോടെ കാണില്ലെന്ന് പറഞ്ഞു. തളര്‍ന്നു പോയി ഞാന്‍.
പത്തു മാസം ചുമന്നു പെറ്റ കുഞ്ഞിന്റെ ജീവനാണ് എന്റെ കയ്യില്‍ നിന്ന് തട്ടിയെടുക്കുന്നത്. ഞാന്‍ അലറിക്കരഞ്ഞു. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്താനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. പരാജയപ്പെട്ടാല്‍ കുട്ടിയുടെ മരണം ഉറപ്പ്. വിജയിച്ചാല്‍ തന്നെ ജീവിതത്തിലേയ്ക്ക് മടങ്ങി വരാന്‍ ഒരുപാട് കടമ്പകള്‍. ഒരോ ദിവസവും എന്നെക്കൊണ്ട് പല പേപ്പറുകളിലും ഒപ്പു വയ്പ്പിക്കും.
കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാണെന്നും എന്തെങ്കിലും പറ്റിയാല്‍ ആശുപത്രിയും ഡോക്ടര്‍മാരും ഉത്തരവാദികളല്ലെന്നുമുള്ള സമ്മത പത്രങ്ങളാണ് അവ. ഒടുവില്‍ അമ്പതാം ദിവസമാണ് എനിക്കെന്റെ കുഞ്ഞിനെ കാണാന്‍ പറ്റുന്നത്, ഐസിയുവിലെ ഏകാന്തതയില്‍. സൂചി കുത്താത്ത ഒരിഞ്ചു സ്ഥലം ഉണ്ടായിരുന്നില്ല. ആ കുഞ്ഞ് ശരീരത്തില്‍.രണ്ടു മാസം ഐസിയുവില്‍ മരണത്തോടു പോരാടി വിജയിച്ചു ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഇപ്പോഴും ആ പാടുണ്ട് അവന്റെ ദേഹത്ത് “കനിഹ പറയുന്നു
.മറ്റുള്ളവരെ വേദിപ്പിക്കുകയും അതില്‍ ആഹ്ലാദം കണ്ടെത്തി ആസ്വദിക്കുന്നതും ചിലരുടെ വിനോദമാണെന്നും, വിവാഹ മോചന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പടർന്നപ്പോൾ വല്ലാത്ത സങ്കടവും ദേഷ്യവും തോന്നിയിരുന്നുവെന്നും പിന്നെ അത് വിട്ടു കളയുകയാണ് ചെയ്തതെന്നും കനിഹ കൂട്ടിച്ചേർത്തു.

You must be logged in to post a comment Login