ബംഗളൂരു: സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ വധശിക്ഷ അനുകരിച്ച പന്ത്രണ്ടുകാരന് ദാരുണാന്ത്യം. സ്‌കൂളിലെ പരിപാടിക്ക് വേണ്ടി വീട്ടിൽ പ്രാക്ടീസ് ചെയ്യുന്നതിനെയാണ് അപകടം. റിഹേഴ്‌സലിനിടെ സഞ്ജയ് ഗുപ്ത എന്ന കുട്ടിയുടെ കഴുത്തിൽ കയർ മുറുകുകയായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. രാത്രി മാതാപിതാക്കളെത്തിയപ്പോഴാണ് കുട്ടി മരിച്ചതറിയുന്നത്.
സഞ്ജയുടെ മാതാപിതാക്കളായ നാഗരാജും ഭാഗ്യലക്ഷ്മിയും നഗരത്തിൽ വീടിനോട് ചേർന്ന് ഭക്ഷണശാല നടത്തുകയാണ്. ഇവർ രാത്രി ഒമ്പത് മണിയോടെ വീട്ടിലേയ്ക്ക് മടങ്ങിയെത്തിയപ്പോഴാണ് മകനെ സീലിംഗ് ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. കുട്ടിയെ ആശുപതത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
ചൊവ്വാഴ്ച നടക്കാനിരിക്കുന്ന രാജ്യോത്സവ ആഘോഷത്തോടനുബന്ധിച്ച് സ്കൂൾ സാംസ്കാരിക പരിപാടിക്ക് വേണ്ടിയുള്ള നാടകത്തിൽ ഭഗത് സിംഗിനെ അവതരിപ്പിക്കാനിരിക്കുകയായിരുന്നു കുട്ടിയെന്ന് പിതാവ് നാഗരാജ് പൊലീസിനോട് പറഞ്ഞു. എന്നാൽ ഭഗത് സിംഗിന്റെ വേഷം ചെയ്യാൻ ഒരു വിദ്യാർത്ഥിയോടും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സ്കൂളിലെ പ്രധാനാദ്ധ്യാപകൻ കെ ടി കൊട്രേഷ് പറഞ്ഞത്. ഫാൻസി ഡ്രസിന്റെ ഭാഗമായി എന്തെങ്കിലും വേഷം കെട്ടി വരാൻ മാത്രമായിരുന്നു കുട്ടികളോട് ഇവർ ആവശ്യപ്പെട്ടിരുന്നത്.
