കേരളത്തിലെ റോഡുകളില്‍ 341 ഇടങ്ങള്‍ അതീവ അപകട സാധ്യതാമേഖലകളെന്ന് റോഡ് സുരക്ഷാ അതോറിറ്റിയുടെ പുതിയ പഠനറിപ്പോര്‍ട്ട് . റിപ്പോർട്ട് പ്രകാരം ഈ കേന്ദ്രങ്ങളില്‍ മാത്രം 1,730 ജീവനുകളാണ് മൂന്ന് വര്‍ഷത്തിനിടെ പൊലിഞ്ഞത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് കരിമ്പട്ടികയില്‍പ്പെട്ട കേന്ദ്രങ്ങളേറെയുമുള്ളത്.
കണക്കുകളുടെ അടിസ്ഥാനത്തിലുള്ള പഠനത്തിലാണ് അപകട സാധ്യത തിട്ടപ്പെടുത്തിയത്. പാപ്പനംകോട് 102 അപകടങ്ങളിലായി മൂന്ന് വര്‍ഷത്തിനിടെ 15 പേര്‍ മരിച്ചു. കൊല്ലം ചവറയിലെ പരിമണം ക്ഷേത്രം ജങ്ഷന്‍, തിരുവനന്തപുരം കരമന ജങ്ഷന്‍, മലപ്പുറത്തെ കുറ്റിപ്പുറം ഹൈവേ ജങ്ഷന്‍, ബാലരാമപുരത്തെ കൊടിനട, എറണാകുളത്തെ അങ്കമാലി, ആലപ്പുഴയിലെ തുറവൂര്‍, ചന്തിരൂര്‍, ഹരിപ്പാട് ആശ്രമം ജങ്ഷന്‍, തിരുവനന്തപുരത്തെ കിഴക്കേകോട്ട എന്നിവയാണ് കരിമ്പട്ടികയിലെ ആദ്യ പത്ത് കേന്ദ്രങ്ങള്‍. ഇവിടങ്ങളില്‍ ഉടന്‍ സുരക്ഷാനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് സേഫ്റ്റി കമ്മീഷ്ണര്‍ എന്‍. ശങ്കര്‍റെഡ്‍ഡി പൊലീസിനും മോട്ടോര്‍ വാഹനവകുപ്പിനും റിപ്പോര്‍ട്ട് കൈമാറി.
ഏറ്റവും കൂടുതല്‍ അപകടകേന്ദ്രങ്ങള്‍ തിരുവനന്തപുരത്താണ് 65. കൊല്ലത്ത് 56 അപകടകേന്ദ്രങ്ങളിലുണ്ടായത് 338 മരണമാണ്. പത്തനംതിട്ടയില്‍ തുകലശേരി, അടൂര്‍, തിരുവല്ല എന്നിവിടങ്ങളും ആലപ്പുഴയില്‍ അരൂര്‍, പട്ടണക്കാട്, ചാരുമൂട് എന്നീ സ്ഥലങ്ങളും കോട്ടയത്ത് പെരുന്ന, നാഗമ്പടം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളുമാണ് അപകടത്തില്‍ മുന്നില്‍. വൈറ്റിലയും അത്താണിയുമടക്കം എറണാകുളത്ത് 58 ഇടങ്ങള്‍ കരിമ്പട്ടികയില്‍പ്പെടുമ്പോള്‍ തൃശൂരില്‍ ചാലക്കൂടി, പുതുക്കാട്, ആമ്പല്ലൂര്‍ എന്നിവിടങ്ങളും മലപ്പുറത്ത് ചെമ്പ്ര, കക്കാഞ്ചേരി, വളാഞ്ചേരിയും കോഴിക്കോട് എരഞ്ഞിപ്പാലം, പന്തീരങ്കാവ്, രാമനാട്ടുകാര എന്നിവയും സൂക്ഷിക്കേണ്ട സ്ഥലങ്ങളാണ്.

You must be logged in to post a comment Login