വയനാട് : പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാമചന്ദ്രബാബു (72) അന്തരിച്ചു. ഹൃദ്രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. വയനാട് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലൊക്കേഷന്‍ പരിശോധിക്കാന്‍ എത്തിയ രാമചന്ദ്ര ബാബു കുഴഞ്ഞു വീഴുകയായിരുന്നു ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണം പഠിച്ചിറങ്ങിയ രാമചന്ദ്ര ബാബു സഹപാഠിയായിരുന്ന ജോണ്‍ അബ്രഹാമിന്റെ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. വിദ്യാര്‍ഥികളെ ഇതിലെ ഇതിലെയായിരുന്നു ആദ്യ ചിത്രം.
കെ.ടി.മുഹമ്മദിന്റെ സൃഷ്ടി, എം.ടി.യുടെ നിര്‍മാല്യം, ബന്ധനം,രാമു കാര്യാട്ടിന്റെ ദ്വീപ്, കെ.ജി. ജോര്‍ജിന്റെ സ്വപ്‌നാടനം, മേള, കോലങ്ങള്‍, ഐ.വി.ശശിയുടെ ഇതാ ഇവിടെ വരെ, വാടകയ്‌ക്കൊരു ഹൃദയം, കെ. എസ്. സേതുമാധവന്റെ അമ്മെ അനുപമെ, ലോഹിതദാസിന്റെ കന്മദം , ഭരതന്റെ രതിനിര്‍വേദം, ചാമരം, നിദ്ര, മര്‍മരം, ബാലചന്ദ്ര മേനോന്റെ മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള, ഹരിഹരന്റെ ഒരു വടക്കന്‍ വീരഗാഥ, കമലിന്റെ ഗസല്‍, എന്നിവയാണ് ക്യാമറ ചലിപ്പിച്ച ചില പ്രധാന ചിത്രങ്ങള്‍. രാമചന്ദ്രബാബു സമാന്തര സിനിമയിലും വാണിജ്യ സിനിമയിലും ഒരുപോലെ സജീവമായിരുന്നു .
ദ്വീപ് (1976), രതിനിര്‍വേദം (1978), ചാമരം (1980), ഒരു വടക്കന്‍ വീരഗാഥ (1989) എന്നീ ചിത്രങ്ങൾക്ക് മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
മലയാളത്തിന് പുറമെ തമിഴ്, തെലുഗ്, ഹിന്ദി, ഇംഗ്ലീഷ് ,അറബി ചിത്രങ്ങള്‍ക്കും ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.
മലയാള സിനിമാ ഛായാഗ്രഹണ രംഗത്തെ കാലാനുസൃതമായ മാറ്റങ്ങളിൽ നിര്‍ണായകമായ പങ്കു വഹിച്ചയാളാണ് രാമചന്ദ്ര ബാബു. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്നും കളറിലേയ്ക്കുള്ള മലയാള സിനിമയുടെ ഗതിമാറ്റത്തിന്റെ ഓരോ ഘട്ടത്തിലും കാമറയുമായി ഒപ്പമുണ്ടായിരുന്നു അദ്ദേഹം. ഈസ്റ്റ് മാന്‍ കളറില്‍ ചെയ്ത രാമു കാര്യാട്ടിന്റെ ദ്വീപായിരുന്നു അദ്ദേഹത്തിന്റെ ആദ്യ കളര്‍ ചിത്രം. ഇതിന് സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. മലയാളത്തിലെ ആദ്യ സിനിമാസ്‌കോപ് ചിത്രത്തിന് കാമറ ചലിപ്പിച്ചത് അദ്ദേഹമായിരുന്നു. എന്നാല്‍, രജനികാന്തിനെയും കമല്‍ഹാസനെയും ജയഭാരതിയെയും അണിനിരത്തി ഐ.വി.ശശി ഒരുക്കിയ അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ റിലീസ് സാങ്കേതിക കാരണങ്ങള്‍ കൊണ്ട് വൈകുകയും അതിനുശേഷം ചിത്രീകരണം ആരംഭിച്ച തച്ചോളി അമ്പു ആദ്യം തിയ്യറ്ററുകളിലെത്തി മലയാളത്തിലെ ആദ്യ സിനിമാസ്‌കോപ് ചിത്രം എന്ന ഖ്യാതി സ്വന്തമാക്കുകയും ചെയ്തു.

You must be logged in to post a comment Login