പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് . പാകിസ്ഥാനെക്കുറിച്ച് മാത്രം എല്ലാ ദിവസവും വാ തോരാതെ സംസാരിക്കുന്ന പ്രധാനമന്ത്രി അവരുടെ അംബാസഡറാണോയെന്ന് മമത ചോദിച്ചു. എല്ലാ വിഷയത്തിലും എന്തിനാണ് മോദി പാകിസ്ഥാനെ വലിച്ചിഴയ്ക്കുന്നതെന്നു മമത സില്‍ഗുരിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന റാലിയിൽ ചോദിച്ചു ”
മഹത്തായ പാരമ്പര്യവും സംസ്കാരവുമുള്ള വലിയൊരു രാജ്യമാണ് ഇന്ത്യ. എന്തുകൊണ്ടാണ് മോദി എല്ലായ്‌പ്പോഴും നമ്മുടെ രാജ്യത്തെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ? ഹിന്ദുസ്ഥാനെ കുറിച്ച് സംസാരിക്കാന്‍ മോദി തയ്യാറാകണം. നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണോ അതോ പാകിസ്ഥാന്‍റെ അംബാസഡറാണോ ” മമത ബാനർജിയുടെ വാക്കുകൾ. ആരെങ്കിലും തനിക്ക് ജോലി നൽകണമെന്നോ ജോലിയില്ലെന്നോ പറഞ്ഞാൽ പ്രധാനമന്ത്രി അവരോട് പാകിസ്ഥാനില്‍ പോകാനാണ് പറയുന്നത്. ബിസിനസ് നഷ്ടത്തിലായെന്ന് പറയുന്നവരോടും പാകിസ്ഥാനിൽ പോകാൻ പറയുന്നു. നമ്മൾ ഇന്ത്യയിലാണ്. പാകിസ്ഥാനെക്കുറിച്ച് അവർ ചർച്ചചെയ്യട്ടെ നമ്മൾ ഇന്ത്യയെക്കുറിച്ച് ചർച്ചചെയ്യണം. ഇതാണ് നമ്മുടെ ജന്മനാട്’ മമത പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസാരിച്ച മമത ബാനർജി ‘സ്വാതന്ത്രൃം ലഭിച്ച് 70 വർഷങ്ങൾക്ക് ശേഷവും പൗരത്വം തെളിയിക്കേണ്ടി വരുന്നത് നാണക്കേടാണെന്നും പറയുകയുണ്ടായി. എൻആർസി നടപ്പാക്കുന്നതിൽ നേതാക്കൾ പരസ്പര വിരുദ്ധമായ പ്രസ്താവനകൾ നടത്തുകയാണെന്നും ബിജെപി മനപ്പൂർവം ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും മമത ആരോപിച്ചു.

You must be logged in to post a comment Login